കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇന്നലെ മരുന്ന് എത്തിച്ചത്. നിലവിൽ 16 ബ്ളാക്ക് ഫംഗസ് ബാധിതർ ചികിൽസയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ചികിൽസിക്കാൻ മരുന്ന് സ്‌റ്റോക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്‌ച രാത്രി തന്നെ തീര്‍ന്നിരുന്നു. 50 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിന്‍ ചുരുങ്ങിയത് 12 വയല്‍ എങ്കിലും വേണം. മരുന്നിന് ക്ഷാമം നേരിട്ടതോടെ എങ്ങനെ ചികിൽസ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ. മരുന്ന് ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തങ്ങള്‍ സമീപിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ വ്യക്‌തമാക്കി.
മരുന്നിന് ക്ഷാമം നേരിടുന്നതിന് മുൻപ് തന്നെ സ്‌റ്റോക്ക് കഴിയാറായെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അടക്കമുള്ളവയെ അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും മരുന്ന് എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല. നിലവിൽ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരിൽ 3 പേരുടെ നില ഗുരുതരമാണ്. പ്രതിദിനം 6 വയൽ മരുന്ന് വീതമാണ് ഇവിടെ ഓരോ രോഗിക്കും ആവശ്യമായി വരുന്നത്.
Read also : ലോക്ക്‌ഡൗൺ ഇളവ്; വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം