ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ് കോൺഗ്രസ് വിട്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി.
“ഇത് എനിക്ക് മുൻപിലുള്ള ഒരേയൊരു മാർഗമായിരുന്നു. ഞാൻ ഒരു സ്‌ഥാനമാനത്തിനും വേണ്ടിയല്ല പാർട്ടിയിൽ പ്രവർത്തിച്ചത്, പക്ഷേ എനിക്ക് ചെയ്യുന്ന കാര്യത്തിൽ സംതൃപ്‌തി വേണം. ഒരു ജനാധിപത്യ പാർട്ടിയിൽ ആയിരിക്കുക എന്നതാണ് എന്റെ സംതൃപ്‌തി. നമ്മുടെ അഭിപ്രായങ്ങൾക്ക് ചെവി തരികയും തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ ഭാഗം ആക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് സംതൃപ്‌തിയും പ്രവർത്തിക്കാനുള്ള പ്രേരണയും കിട്ടുക,”- പിസി ചാക്കോ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് രാജിവച്ചു ബിജെപിയിൽ ചേർന്ന മുൻ നേതാക്കളുടെ പാത പിസി ചാക്കോയും പിന്തുടരുമെന്ന അഭ്യൂഹങ്ങളോടും അദ്ദേഹം ശക്‌തമായ ഭാഷയിൽ പ്രതികരിച്ചു. ” മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല ഞാൻ കോൺഗ്രസ് വിട്ടത്. ബിജെപി എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസ്വീകാര്യമായ ഒരു പാർട്ടിയാണ്. മതേതര പാർട്ടി ആയതിനാലാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചത്. ബിജെപിയെപ്പോലുള്ള ഒരു വർഗീയ പാർട്ടിയിൽ ചേരുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,”- അദ്ദേഹം വ്യക്‌തമാക്കി.
നാല് പതിറ്റാണ്ടായി പ്രവർത്തിച്ച പാർട്ടി വിടുന്നതിന് പറഞ്ഞ കാരണങ്ങൾ യഥാർഥത്തിൽ ന്യായീകരിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; “എന്റെ മനഃസാക്ഷി അനുസരിച്ച് പുറത്തുപോകാൻ ഇത് മതിയായ കാരണമാണ്. നമ്മൾ തീരുമാനം എടുക്കുന്നതിന്റെ ഭാഗമല്ലാത്തപ്പോൾ നമുക്ക് ആ പാർട്ടിയിൽ യാതൊരു പങ്കുമില്ല. ജനാധിപത്യ ചർച്ച നടക്കുന്നില്ലെങ്കിൽ അത് ഒരു നിർജ്ജീവ പാർട്ടിയാണ്.”
രണ്ട് ഗ്രുപ്പുകളിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ചാക്കോ പറഞ്ഞു. ഒരു എ ഗ്രൂപ്പും ബി ഗ്രൂപ്പും ഉണ്ട്. അവർ കേരള തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ കുറിച്ച് ഒരു ചർച്ചയും അനുവദിക്കുന്നില്ല. അവർ നിയോജക മണ്ഡലങ്ങളെ ഭിന്നിപ്പിക്കുകയും സ്‌ഥാനാർഥികളെ നിർത്തുകയും ചെയ്യുന്നു. വിജയസാധ്യത ഒരിക്കലും അവർ പരിഗണിക്കുന്നില്ല,”- അദ്ദേഹം ആരോപിച്ചു.
Also Read: ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു