കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്‌തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള പോലീസിൽ പരാതി നൽകി. ഇന്നലെ മുള്ളേരിയ ബാളിഗെയിൽ തെയ്യം കെട്ട് കഴിഞ്ഞു വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
അനക്കമറ്റ നിലയിൽ കണ്ടെത്തിയ ഐത്തപ്പയെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് മരണം സ്‌ഥിരീകരിച്ചത്. വീട്ടിലെത്തിയ ഐത്തപ്പ മദ്യപിച്ചിരുന്നതായും ഒറ്റയ്‌ക്കായിരുന്ന ഇയാളെ സഹോദരനും മറ്റൊരു സുഹൃത്തും സന്ദർശിച്ചിരുന്നതായും പറയപ്പെടുന്നു. ഐത്തപ്പക്ക് വെള്ളം നൽകാൻ തങ്ങൾ വീട്ടിൽ പോയിരുന്നതായി സഹോദരനും സുഹൃത്തും അന്വേഷണ ഉദ്യോഗസ്‌ഥരോട് സമ്മതിച്ചിട്ടുണ്ട്.
ബന്ധുവായ ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കുപ്പെ ബഞ്ചുർളി തെയ്യം കെട്ടിന് പ്രശസ്‌തനായ ഐത്തപ്പ വടക്കൻ കേരളത്തിലും കർണാടകയിലും വിശ്വാസികൾക്കിടയിൽ പ്രസിദ്ധനാണ്. ഐത്തപ്പയുടെ ഭാര്യ ജലജയുടെ പിതാവ് ഈയിടെ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് തനിച്ചായ മാതാവിനെ പരിചരിക്കാൻ ജലജയും കുട്ടികളും മധൂരിലെ വീട്ടിലാണ് താമസം.
Most Read: പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയില്‍; മന്ത്രി