തിരുവേഗപ്പുറ: മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനൊന്നാകെ മാതൃകയാകുകയാണ് ഗ്രാമണി എന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്തുള്ള ഗ്രാമമാണ് ഗ്രാമണി. ഇവിടെ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അരുമയായ ഒരു പട്ടി ഉണ്ടായിരുന്നു; ‘ബീപാത്തു’.
2020 ഡിസംബർ 28ന് തെരുവുനായകൾ ബീപാത്തുവിനെ ആക്രമിച്ചു കൊന്നു. അത്രമേൽ ഓമനിച്ചു വളർത്തിയത് കൊണ്ടു തന്നെ ബീപാത്തുവിന്റെ വേർപാട് ആ നാടിനെയാകെ വേദനിപ്പിച്ചിരുന്നു. 13 വർഷം നാടിന്റെ ഓമനയായിരുന്ന ബീപാത്തുവിന് വേണ്ടി അനുശോചന പരിപാടി സംഘടിപ്പിക്കുകയാണ് ഗാമണിയിലെ ജനങ്ങൾ. ബീപാത്തുവില്ലാത്ത ഗ്രാമണിയില്‍ ഇനി അവളുടെ ഓര്‍മക്കായി ശിൽപം സ്‌ഥാപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് എവിടെനിന്നോ കയറിവന്നതാണ് പട്ടി. ഗ്രാമണിയില്‍ ഷാജി ഊരാളി-പിബി സിമിത ദമ്പതിമാരുടെ വീട്ടിലാണ് പട്ടിയെ വളർത്തിയത്, അവർ അതിന് ബീപാത്തുവെന്ന് പേരുമിട്ടു. പിന്നീട് നാട്ടിലുള്ളവര്‍ക്കെല്ലാം വീട്ടിലെ കുട്ടിയെപ്പോലെയായി. എല്ലാ വീടുകളിലും ബീപാത്തുവിന് ഒരു പങ്ക് ‘സ്‌പെഷ്യല്‍’ എല്ലാവരും കരുതിവെക്കുമായിരുന്നു.
ബീപാത്തുവിനെ അനുസ്‌മരിക്കാൻ ജനുവരി 12ന് ഗ്രാമണി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വൈകുന്നേരം മൂന്നിന് ഒത്തു കൂടും. ‘മനുഷ്യരും മൃഗങ്ങളും’ എന്ന വിഷയത്തില്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍എ നസീര്‍ സംസാരിക്കും. നായകളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബാലവേലായുധന്‍-ശ്യാമള ദമ്പതിമാരെ ചടങ്ങില്‍ ആദരിക്കും. യോഗത്തിൽ ബീപാത്തുവിന്റെ ശിൽപം അനാച്ഛാദനം ചെയ്യും. സിനിമാപ്രദര്‍ശനം, നാടകാവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഗ്രാമണി കൂട്ടായ്‌മ ഭാരവാഹികളായ വിഎസ് പ്രമോദ്, ബിജി കൊങ്ങോര്‍പ്പിള്ളി എന്നിവര്‍ അറിയിച്ചു.
Malabar News: പാലിയേക്കര ടോൾ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകൾ