ന്യൂഡെൽഹി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ അനുവദിച്ചു സുപ്രീം കോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടികളിലെ തുടർനടപടികളാണ് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തത്. കേസിൽ തീരുമാനമാകും വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാറിനും എതിർകക്ഷിക്കും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. അതിനിടെ, ആന്റണി രാജുവിനെതിരായ നിലവിലെ കേസിൽ തുടർനടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്‌തി നൽകിയ ഹരജിയിൽ സംസ്‌ഥാന സർക്കാറിനും ആന്റണി രാജുവിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.
Most Read: വനിതാ ഫുട്‌ബോൾ ലോകകപ്പ്; ചരിത്രമെഴുതി ദക്ഷിണ കൊറിയൻ താരം കേസി ഫെയർ