വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്കൻ വംശജയായ ദക്ഷിണ കൊറിയൻ താരം കേസി ഫെയർ. വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കേസി ഫെയർ. 16 വയസും 26 ദിവസവുമാണ് താരത്തിന്റെ പ്രായം. ചൊവ്വാഴ്‌ച കൊളംബിയക്കെതിരെ നടന്ന മൽസരത്തിൽ പകരക്കാരിയായാണ് കേസി ഫെയർ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്.
നൈജീരിയൻ താരം ഇഫിയാനി ചിജിയെ മറികടന്നാണ് കേസി ഫെയർ ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലോകകപ്പിൽ കളിക്കുമ്പോൾ 16 വയസും 34 ദിവസവുമായിരുന്നു ഇഫിയാനിയുടെ പ്രായം. ഈ റെക്കോർഡാണ് കേസി ഫെയർ തിരുത്തി കുറിച്ചത്. സിഡ്‌നിയിൽ നടന്ന മൽസരത്തിന്റെ 78ആം മിനിറ്റിലാണ് കേസി ഫെയർ തന്റെ അരങ്ങേറ്റം കുറിച്ചത്.
അമേരിക്കക്കാരനാണ് കേസി ഫെയറിന്റെ പിതാവ്. മാതാവ് കൊറിയക്കാരിയും. സീനിയർ ദക്ഷിണ വനിതാ ഫുട്‍ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ മിക്‌സഡ് വംശജയാണ് കേസി ഫെയർ. 2023 ഫിഫ വനിതാ ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുൻപ് കേസി ഫെയർ കൊറിയയുടെ അണ്ടർ 17 ടീമിനായി കളിച്ചിട്ടുണ്ട്. താജിക്കിസ്‌ഥാനെതിരെ രണ്ടു ഗോളുകളും ഹോങ്കോങിനെതിരെ മൂന്ന് ഗോളുകളും നേടി, അണ്ടർ 17 ടീമിനെ, 2024 AFCU-17 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ചു.
മുമ്പ് യുഎസ് ദേശീയ ടീമിന്റെ യൂത്ത് സ്‌ക്വാഡുകളിൽ കേസി ഫെയർ ഉൾപ്പെട്ടിരുന്നു. അതേസമയം, ഓസ്ട്രേലിയയിലെ സിഡിനി ഫുട്‍ബോൾ സ്‌റ്റേഡിയത്തിൽ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ കൊളംബിയക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ദക്ഷിണകൊറിയ പരാജയപ്പെട്ടു.
മൽസരത്തിൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും, കാറ്റലിന ഉസ്‌മെയുടെ പെനാൽറ്റി ഗോളിലൂടെ കൊളംബിയ ആദ്യ ലീഡ് നേടി. 33-കാര്യയ ഫോർവേഡ് കൊളംബിയയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലിൻഡ കെയ്‌സെഡോയിലൂടെ കൊളംബിയ ലീഡ് രണ്ടായി ഉയർത്തി. ഫിഫ വനിതാ ലോകകപ്പിലെ ലിന്ഡയുടെ ആദ്യ ഗോളായിരുന്നു അത്.
Most Read: ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്