മസ്‌കത്ത്: ഒമാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്നതിന് അനുമതി ലഭിച്ച വിദേശികളിൽ സാധുവായ പാസ്‌പോർട്ട് ഇല്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ബിഎസ്എൻഎൽ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നവരുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസ്, കമ്മ്യൂണിറ്റി വെൽഫെയർ ചാർജുകൾ, ബിഎസ്എൻഎൽ സേവന ഫീസ് എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ഫോം പൂരിപ്പിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ആവശ്യമുള്ളവർക്ക് ബിഎസ്എൻഎൽ ഓഫീസിൽ ഒരുക്കിയ സേവനം പ്രയോജനപ്പെടുത്താം. ഇതിനു പരമാവധി രണ്ട് റിയാൽ മാത്രമേ ചിലവ് വരികയുള്ളൂവെന്നും എംബസി അറിയിച്ചു.
മസ്‌കത്തിലെ ബിഎസ്എൻഎൽ ഓഫീസിനെ കൂടാതെ സലാല, നിസ്‌വ, ദുകം, സൂർ, സുഹാർ, ഇബ്രി, ബുറൈമി, ഷിനാസ്, ഖസബ് എന്നീ സ്‌ഥലങ്ങളിലെ ഗ്ളോബൽ മണി എക്‌സ്ചേഞ്ച് ഓഫീസിന്റെ കളക്ഷൻ സെന്ററുകളിലും എമർജൻസി സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവരിൽ സാധുവായ പാസ്‌പോർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പിസിആർ പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാം.
Also Read: ഗൾഫ് സഹകരണം ശക്‌തിപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കൽ