കൊച്ചി: കോവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി മറ്റൊരുദിവസം പരീക്ഷ നടത്തണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും ഇത് സംബന്ധിച്ച ഉത്തരവ് നൽകി. കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരീക്ഷ സംബന്ധിച്ച് വിദ്യാർഥികൾക്ക് യാതൊരു മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകൾ ചെയ്യണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്, സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സർവകലാശാലകൾക്ക് ഉണ്ടെന്ന് ജസ്‌റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിലൂടെ വ്യക്‌തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം അതത് കോളേജുകൾ ഏർപ്പെടുത്തണമെന്നും അക്കാര്യം സർവകലാശാലകൾ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ സർവകലാശാലകൾ സ്വീകരിച്ച നടപടികൾ ജൂലൈ 12നകം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. പരീക്ഷ മാറ്റിവയ്‌ക്കണം എന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ കമ്മീഷന് പരാതി നൽകിയിരുന്നു.
Read Also: ഇല്ലാക്കഥ പറഞ്ഞാൽ പലതും പറയേണ്ടിവരും; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി