ലക്‌നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം മുസഫർനഗറിൽ അണിചേർന്നു.
കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിപ്പിക്കുക എന്നതാണ് സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ചേരുന്ന മഹാപഞ്ചായത്തിന്റെ ലക്ഷ്യം. ഒപ്പം ‘മിഷൻ ഉത്തർപ്രദേശ്’ എന്ന രാഷ്‌ട്രീയ ലക്ഷ്യവും സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുകയാണ് മിഷൻ ഉത്തർപ്രദേശിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് പി കൃഷ്‌ണപ്രസാദ് പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷം കർഷകർ ഇന്ന് നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കും എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. അതേസമയം കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഈ പോരാട്ടത്തിൽ രാജ്യം മുഴുവൻ കർഷകർക്കൊപ്പം ഉണ്ടെന്ന് പ്രിയങ്ക ട്വീറ്റിൽ പറയുന്നു.
Must Read: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; വിചാരണ വൈകുന്നു