എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്. ഇരുമ്പനം പുതിയ റോഡ് ജംഗ്‌ഷനിൽ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌ത കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്‌റ്റിൽ ആയിരിക്കുന്നത്.
തൃപ്പൂണിത്തുറ സ്വദേശികളായ അരുൺ, മനു പ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്, ജിനുരാജ് എന്നിവരാണ് പ്രതികൾ. ഏപ്രിൽ 24ന് രാത്രി ഫോട്ടോഗ്രാഫറായ ജോർജ് വർഗീസും സുഹൃത്തും കാറിൽ അങ്കമാലിക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതികളിൽ രണ്ട് പേർ ഇവരുടെ കാർ തടഞ്ഞ് നിർത്തി. ബൈക്കിൽ കാർ തട്ടിയെന്നും നഷ്‌ടപരിഹാരം തരണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ജോർജ് ഇത് നിരസിച്ചതോടെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു.
പിന്നാലെ, മറ്റ് രണ്ട് പേരെ കൂടി സംഭവ സ്‌ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം യാത്രക്കാരന്റെ പക്കലുള്ള പണം തട്ടിയെടുത്തതിന് പുറമെ എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച് നാലായിരം രൂപയോളം കവർന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. സംഭവ സമയം മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പ്രതികൾ പറയുന്നു. ഇവർക്ക് പിന്നിലുള്ള മറ്റ് കവർച്ചാ സംഘങ്ങളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അറസ്‌റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം