തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരായ ഭീഷണി അതീവ ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമപ്രകാരം നടപടിയെടുക്കും. ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭീഷണി മൂലം ജോജുവിന്റെ കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ മാതാപിതാക്കൾക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്‌ഥയാണെന്ന് വിഷയം സഭയിൽ ഉന്നയിച്ച എംഎൽഎ മുകേഷ് പറഞ്ഞു. പൃഥ്വിരാജിന്റെയും ശ്രീനിവാസന്റെയും സിനിമാ സെറ്റുകളിലേക്ക് ഘോഷയാത്രയായി മാർച്ച് നടത്തുകയാണെന്നും മുകേഷ് കുറ്റപ്പെടുത്തി.
അതേസമയം, ജോജുവിനെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് മരട് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്‌റ്റേഷന് മുന്നിൽ വച്ച് പോലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു.
200ഓളം മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിൻമാറില്ലെന്ന നിലപാടിലാണ് മഹിളാ കോൺഗ്രസ്. സ്‍ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിന്റെ പരാതി. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു.
Also Read: സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ