മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടക്കുന്ന മലപ്പുറത്ത് വോട്ടെടുപ്പ് ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില ഒന്നിൽ കൂടുതൽ തവണ പരിശോധിക്കാനാണ് നീക്കം.
ശരീര താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. മൂന്ന് തവണയും കൂടുതലാണെങ്കിൽ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കുമുള്ള വോട്ടിങ് സമയത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇതിനായി ടോക്കൺ നൽകും.
ജില്ലയിലെ 33.21 ലക്ഷം വോട്ടർമാരാണ് നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും. 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 111 സ്‌ഥാനാർഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്‌ഥാനാർഥികളുമാണ് ജനവിധി തേടുന്നത്.
ജില്ലയിൽ 80 വയസിന് മുകളിൽ പ്രായമുളളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗബാധിതർ എന്നിവർ ഉൾപ്പെടുന്ന ആബ്സെന്റീ വോട്ടേഴ്‌സ് വിഭാഗത്തിന്റെ തപാൽ വോട്ടിങ് പൂർത്തിയായിട്ടുണ്ട്. 96.17% പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആകെയുള്ള 33,21,038 വോട്ടർമാരിൽ കൂടുതലും വനിതകളാണ്; 16,64,017 പേർ. പുരുഷ വോട്ടർമാർ 16,56,996. ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം 25. തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ; 2,29,458 പേർ. ഏറനാട് മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കുറവ് (1,79,786). 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 75.83 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Malabar News: കരിഞ്ഞുണങ്ങി വനം; ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിൽ