ന്യൂഡെൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പശ്‌ചിമബംഗാളിൽ വീണ്ടും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. തൃണമൂൽ കോൺഗ്രസിൽ നിന്നും 3 നേതാക്കൾ കൂടിയാണ് ബിജെപിയിൽ ചേർന്നത്. മമത ബാനര്‍ജിയുടെ വിശ്വസ്‌തനായിരുന്ന മുന്‍ എംപി ദിനേശ് ത്രിവേദി, ദിനേശ് ബജാജ്, ജട്ടു ലഹ്രി എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃണമൂൽ കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അസംതൃപ്‌തരായ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ ദിനേശ് ത്രിവേദി നന്ദി കെട്ടവനാണെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും ആരോപിച്ചുകൊണ്ട് തൃണാമൂല്‍ വക്‌താവ് കുനാല്‍ ഘോഷ് രംഗത്ത് വന്നിരുന്നു. അതേസമയം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പ്രചാരണത്തിനായി ബംഗാളിലെത്തും. പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലിക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബിജെപി നേതാക്കള്‍ ഗൃഹ സന്ദര്‍ശനം നടത്തി റാലിയിലേക്ക് ആളുകളെ ക്ഷണിക്കുന്നുണ്ട്. പ്രചാരണ പരിപാടിയുടെ ഭാഗമായി പത്ത് ലക്ഷത്തോളം പേരെ ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം നടത്തുന്നത്.
കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മാത്രമാണ് മുഖ്യമന്ത്രി മമത ബാനർജി മൽസരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാർ ക്യാമ്പ് ചെയ്‌താണ് പ്രചാരണ പരിപാടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
Read also : സാങ്കേതിക സർവകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു