കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പ്രതികൾ പ്രമോഷൻ ഗ്രൂപ്പുകളും പ്രീമിയം ഗ്രൂപ്പുകളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥി എസ് ശ്രീഹരി (20) നിർമിക്കുന്ന മോർഫ് ചെയ്‌ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാംപ്രതി സനീഷ് ഉപയോഗിച്ചത് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പ് ആന്നെന്ന് കണ്ടെത്തി. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിക്കുന്നത് വഴി ആളുകളെ ആകർഷിച്ച് പ്രീമിയം ഗ്രൂപ്പിൽ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി.
പ്രീമിയം ഗ്രൂപ്പിൽ ചേർന്നാൽ കൂടുതൽ എക്‌സ്‌ക്‌ളൂസീവായ ചിത്രങ്ങളും ദൃശ്യങ്ങളും നൽകാമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി ‘മല്ലു പ്രീമിയം ഗ്രൂപ്പ്’ എന്ന പേരിൽ ഇവർ ഉണ്ടാക്കിയ പ്രത്യേക ടെലഗ്രാം ഗ്രൂപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രീമിയം ഗ്രൂപ്പിലേക്ക് ഒറ്റത്തവണ പ്രവേശന ഫീസായി 250 രൂപ വീതമാണ് ആളുകളിൽ നിന്ന് ഈടാക്കിയിരുന്നത്.
ഇതിനായി സനീഷ് തന്റെ ക്യൂ ആർ കോഡ് അയച്ചുകൊടുത്തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതുവരെ 12 പേർ പണം നൽകി ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ടെന്നും ഇവരിലേക്ക് അന്വേഷണം നീളുമെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. കിളിമാനൂർ സ്വദേശിയായ ശ്രീഹരിയാണ് കേസിൽ ആദ്യം അറസ്‌റ്റിലാകുന്നത്.
അധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്‌ത അശ്‌ളീല ചിത്രങ്ങൾ ടെലഗ്രാമിലും മറ്റും പങ്കുവയ്‌ക്കുകയാണ് ശ്രീഹരി ചെയ്‌തിരുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ സനീഷിലേക്ക് അന്വേഷണം എത്തുന്നത്. മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥിയാണ് സനീഷ്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































