തിരുവനന്തപുരം: പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎ നടത്തുന്ന തുടർ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് ഉൾപ്പടെ കടുത്ത അതൃപ്‌തിയെന്ന് റിപ്പോർട്. പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാടിലാണ് പാർട്ടിക്ക് അതൃപ്‌തി.
വിവാദത്തിന്റെ പേരിൽ പാളയം പ്രദീപിനെ പാർട്ടി നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ, പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ സ്‌റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ നടത്തിയ നീക്കമാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
മുതിർന്ന നേതാവ് എംഎം ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാതെ, ഡെൽഹിയിൽ പോകുമെന്ന് പറഞ്ഞ് പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിലും നേതാക്കൾക്ക് അമർഷമുണ്ട്.
അതേസമയം, എംഎം ഹസന്റെ മുന്നിലാണ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടതെന്നും പാർട്ടിക്ക് കീഴ്‌പ്പെട്ട് പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും ഉപദേശിച്ച് മടക്കുകയാണ് കെസി വേണുഗോപാൽ ചെയ്‌തതെന്നാണ് വിവരം. വിഷയത്തിൽ പ്രാദേശിക നേതാവായ സാഹചര്യത്തിൽ രമ്യ ഹരിദാസിനെതിരെയും അച്ചടക്ക നടപടി വേണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
എംഎൽഎ എന്ന നിലയിൽ പാലിക്കേണ്ട മര്യാദയും ഉത്തരവാദിത്തവും പാലിക്കുന്നതിൽ രമ്യ വീഴ്‌ച വരുത്തിയെന്നും സജാദിന്റെ വീട്ടിലെത്തി മകളെയും ഭാര്യയെയും വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയെന്നും പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു. അതേസമയം, മണ്ഡലത്തിൽ തുടക്കക്കാരി എന്ന പരിഗണന നൽകണമെന്നും രമ്യക്കെതിരെ കടുത്ത നടപടി വേണ്ടെന്നും താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്.
പ്രദീപ് സ്‌റ്റാഫാണെന്നായിരുന്നു രമ്യയുടെ വാദം. എന്നാൽ, കയ്യാങ്കളി നടന്ന നാലാം തീയതി വരെ പ്രദീപ് ഔദ്യോഗികമായി രമ്യയുടെ സ്‌റ്റാഫിൽ ഇല്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിനിടെയാണ്, മുൻപ് തന്നെ പ്രദീപ് സ്‌റ്റാഫിലുണ്ടെന്ന് വരുത്തിത്തീർക്കാൻ മേയ് മുതൽ പ്രാബല്യത്തിൽ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സെപ്‌തംബർ നാല് തീയതി വെച്ച് ഇന്നലെ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകാൻ രമ്യയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































