തൃശൂർ: മലയാളികളിൽ ആവേശത്തിരയുണർത്തി തൃശൂർ പൂരം ഇന്ന് കൊടിയേറും. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് ശേഷമുള്ള ആദ്യത്തെ പൂരമാണിത്. പൂരത്തിന് കൊടിയേറുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റ് 8 ഘടക ക്ഷേത്രങ്ങളിലും കൊടി ഉയരും. പൂരത്തിന്റെ ഭാഗമായുളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ ക്ഷേത്രത്തിൽ പൂർത്തിയായി.
ഇത്തവണത്തെ പൂരത്തിന് സാധാരണയേക്കാൾ 40 ശതമാനം കൂടുതൽ കാണികൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. അതിനാൽ തന്നെ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9നും 10.30നും ഇടയിലുള്ള മുഹൂർത്തത്തിൽ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയുയരുക. തുടർന്ന് 10.30നും 10.55നും ഇടയിൽ തിരുവമ്പാടി ക്ഷേത്രത്തിലും പൂരത്തിന് കൊടിയേറും.
വൈകിട്ട് മൂന്ന് മണിയോടെയാണ് പൂരം പുറപ്പാട് നടക്കുന്നത്. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റുന്നത്. തുടർന്ന് വൈകിട്ട് 3.30ഓടെ നായ്‌ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും. ഇത്തവണത്തെ പൂരത്തിന് മുൻ വർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 7ആം തീയതിയാണ് സാംപിൾ വെടിക്കെട്ട് നടക്കുക. തുടർന്ന് മെയ് 11ആം തീയതിയാണ് പ്രധാന വെടിക്കെട്ട്.
ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാ ആളുകളും സ്വയം സുരക്ഷ പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്‌തമാക്കി. മാസ്‌ക് സാനിറ്റൈസർ തുടങ്ങിയവ നിർബന്ധമായും ആളുകൾ പാലിക്കേണ്ടതുണ്ട്.
Read also: കർണാടക മുഖ്യമന്ത്രി; ബസവരാജ് ബൊമ്മൈ തുടരും