കൊച്ചി: ടൈറ്റാനിയം അഴിമതിയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയന്‍ എന്ന വ്യക്‌തി ഹരജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചെങ്കിലും അവര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ അതിനെതിരെയാണ് ഇപ്പോള്‍ ജയൻ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് കേസില്‍ ആരോപണം നേരിടുന്നത്. കേസ് സിബിഐക്ക് വിടാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും സിബിഐ താൽപര്യം കാണിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വികെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങള്‍ നടന്നത്.
ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്‌ഥാപിക്കാന്‍ ഫിന്‍ലാന്‍ഡ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കരാറില്‍ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങള്‍ എത്തിക്കാനായിരുന്നു തീരുമാനം. ഏകദേശം 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
Read Also: കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം