കൊച്ചി: സ്വർണകടത്ത് കേസിൽ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. അറസ്‌റ്റ് രേഖപ്പെടുത്തി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ കഴിയില്ല.
കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ കെടി റെമീസ് ഉൾപ്പടെയുള്ള മറ്റ് പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ ആദ്യം കസ്‌റ്റംസ് ആണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇതിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ നൽകിയിരുന്നു. എന്നാൽ അതു രണ്ടും തള്ളുകയായിരുന്നു. ഇതിനു പിന്നാലെ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
National News: സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
സ്വപ്‌നയക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സ്വർണക്കടത്തു കേസിലെ 17 പ്രതികളിൽ 10 പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. സ്വപ്‌നക്ക് വേണ്ടി അഭിഭാഷകനായ ജിയോ പോളാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.