കൊച്ചി: നഗരത്തിലെ ഹോട്ടലിൽ ഒന്നര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസാണ് പിടിയിലായത്.
ഹോട്ടൽമുറിയിൽ വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജോൺ ബിനോയിയെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ശനിയാഴ്‌ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും കാമുകനും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. ദമ്പതികളാണെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. കാഴ്‌ചയിൽ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കൂടെ കുഞ്ഞ് ഉണ്ടായിരുന്നതിനാൽ സംശയം തോന്നിയില്ലെന്ന് ജീവനക്കാർ പറയുന്നു.
തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ സ്‌ത്രീ കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്നും സുഖമില്ലെന്നും പറഞ്ഞ് റിസപ്‌ഷനിൽ എത്തുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ ഇവർ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയി. പിന്നാലെയെത്തിയ ജോൺ ബിനോയിയും ആശുപത്രിയിലേക്ക് പോയി. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതോടെ കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് ജോൺ ബിനോയിയെ കസ്‌റ്റഡിയിൽ എടുത്തത്.
ഹോട്ടലിൽ മുറിയെടുത്ത സ്‌ത്രീയുടെ മകന്റെ കുഞ്ഞാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. ഇവരുടെ മകൻ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുമാണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ ഇവരാണ് പരിചരിച്ചിരുന്നത്. കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ജോൺ ബിനോയിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്‌തമാകുമെന്നാണ് പോലീസ് പറയുന്നത്.
Most Read: സിപിഎമ്മിലെ പൊളിറ്റിക്കൽ ക്രിമിനലിസം വീണ്ടും എടുത്തിട്ട് ജി സുധാകരൻ