തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണകോടതി. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 4ആം തീയതി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി വിചാരണകോടതി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി സാക്ഷികളെ വിസ്‌തരിക്കാനുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ 82 സാക്ഷികളെ മാത്രമാണ് ഇതുവരെ വിസ്‌തരിച്ചത്. എന്നാൽ കേസിൽ ഇനിയും 230 സാക്ഷികളെ കൂടി വിസ്‌തരിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്. വിസ്‌തരിക്കാനുള്ള സാക്ഷികളുടെ കൂട്ടത്തിൽ മാപ്പുസാക്ഷിയായ വിപിൻലാലും, നടൻ ദിലീപിന്റെ ഭാര്യയും, നടിയുമായ കാവ്യാ മാധവനും ഉൾപ്പെടുന്നുണ്ട്.
കേസിന്റെ വിചാരണ ഇത്രയധികം നീണ്ടുപോകാൻ കോവിഡ് പ്രധാന കാരണമായിട്ടുണ്ട്. അഭിഭാഷകർക്കും മറ്റും കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലും, നിരീക്ഷണത്തിൽ തുടരേണ്ടി വന്ന സാഹചര്യത്തിലും വിചാരണ നടപടികൾ നീണ്ടുപോയിട്ടുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ വിചാരണ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഫെബ്രുവരി പതിനാറിലേക്കാണ് വിചാരണ മാറ്റിയത്. കൂടാതെ കേസിൽ ഹാജരാകുന്ന മറ്റ് അഭിഭാഷകരും നിലവിൽ ക്വാറന്റെയ്നിലാണ്.
Read also : നിനിത കണിച്ചേരിയുടെ നിയമനം; വിസി ഇന്ന് ഗവർണർക്ക് റിപ്പോർട് നൽകും