കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിൽ ലഭിച്ച പരാതിയെ തുടർന്ന് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.
മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫ. തസ്‍തികയിൽ റാങ്ക് ലിസ്‌റ്റ് അട്ടിമറിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയെന്നാണ് ഗവർണർക്ക് ലഭിച്ച പരാതി. എന്നാൽ 2018ലെ യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് നിനിതക്ക് നിയമനം നൽകിയതെന്നും ആർക്ക് വേണ്ടിയും ചട്ടങ്ങളിൽ തിരുത്തൽ വരുത്തുകയോ വെള്ളം ചേർക്കുകയോ ചെയ്‌തിട്ടില്ലെന്നുമാണ് സർവകലാശാലയുടെ വാദം.
നിയമനത്തിൽ പരാതിയുമായി രംഗത്തെത്തിയ വിഷയ വിദഗ്‌ധർക്കെതിരെ കഴിഞ്ഞ ദിവസം വൈസ് ചാൻസലർ വിമർശനം ഉന്നയിച്ചിരുന്നു. അവർ ചെയ്‌തതിന് വിരുദ്ധമായി സംസാരിക്കുന്നു. ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്‌ധരെ നിയോഗിച്ചിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി കൂട്ടായാണ് തീരുമാനം എടുക്കുന്നത്. ഇന്റർവ്യൂ ബോർഡിലെ മറ്റുള്ളവരും വിഷയ വിദഗ്‌ധർ തന്നെയാണ്. മാർക്ക് ലിസ്‌റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Read also: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍