ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
അരൂരിലെ സംഘടനാ വീഴ്‌ച തിരിച്ചറിഞ്ഞിട്ടും നടപടികള്‍ കൈക്കൊള്ളാത്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അരൂരില്‍ പാര്‍ട്ടിയുടെ ശക്‌തി കേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ പോലും പരാജയം ഉണ്ടായതിന് പിന്നിൽ റിവ്യൂ മീറ്റിംഗുകള്‍ വിളിച്ച് പ്രശ്‌ന പരിഹാരം കാണാത്തതാണെന്നും പിണറായി കുറ്റപ്പെടുത്തി.
കുട്ടനാട്ടിലും സിപിഎമ്മിന്റെ അടിയുറച്ച പഞ്ചായത്തുകളില്‍ പോലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കൈനകരി, നീലംപേരൂര്‍, കാവാലം തുടങ്ങിയ പഞ്ചായത്തുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങള്‍ക്ക് ഇടയായ ആലപ്പുഴയില്‍ അച്ചടക്ക ലംഘനം കാണിക്കുന്നവര്‍ സിപിഎമ്മിലുണ്ടാകില്ലെന്ന താക്കീതും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
ജില്ലയിലെ ബിജെപിയുടെ മുന്നേറ്റം വിലയിരുത്തിയ മുഖ്യമന്ത്രി ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചു. ഭവന സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ക്ക് ജില്ലാ നേതാക്കന്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി
Read also: ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി