പനജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ആശങ്കയിലായി ബിജെപി. വരുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമനസ്‌കരുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. സഖ്യത്തിനായി പാർട്ടിക്ക് തുറന്ന മനസാണ് ഉള്ളതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ സദാനന്ദ് ഷെദ് തനവാദെ പറഞ്ഞു.
കഴിഞ്ഞ ദിവസം അമിത് ഷാ ഗോവയിൽ എത്തിയിരുന്നു. ഗോവയിലെ പുതിയ പാര്‍ട്ടികളുടെ ഉദയമടക്കമുള്ള കാര്യങ്ങള്‍ സംസ്‌ഥാന നേതൃത്വം ഷായോട് വിവരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി ബിജെപി സഖ്യത്തിൽ ഏർപ്പെട്ടേക്കുമെന്നാണ് വിവരം.
“ബിജെപിയുടെ വാതില്‍ സമാനമനസ്‌കര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യും,”- സദാനന്ദ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സംസ്‌ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് മമത തന്ത്രം മെനയുന്നത്. നിലവില്‍ പ്രശാന്തിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനും പ്രവര്‍ത്തനത്തിനുമായി ഗോവയിലുണ്ട്. ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബിജെപിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബിജെപിയും മമതയുടെ നീക്കത്തെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
40 അംഗ ഗോവ നിയമസഭയില്‍ 2017ല്‍ കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13ഉം സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബിജെപി ഇവിടെ അധികാരത്തിൽ കയറുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തിടെ മമത അനുകൂല പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ത്രിപുരയും മമത ലക്ഷ്യമിടുന്നുണ്ട്.
Most Read: സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി