ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി. ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് ഹരിയാന പോലീസിന് മുന്നിൽ കീഴടങ്ങിയത്. പോലീസ് അവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു.
വെള്ളിയാഴ്‌ച നിഹാംഗ് സമുദായത്തിലെ സരവ്ജിത് സിംഗ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പോലീസിൽ കീഴടങ്ങുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട്, നിഹാംഗ് സമുദായത്തിലെ നാരായൺ സിംഗിനെയും ശനിയാഴ്‌ച പഞ്ചാബിലെ ഗ്രാമത്തിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
വെള്ളിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഡെൽഹി, സിംഗു അതിർത്തിയിൽ കർഷകരുടെ പ്രതിഷേധ സ്‌ഥലത്തിന് സമീപം പോലീസ് ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ ഒരാളുടെ മൃതദേഹം കണ്ടത്. കൈത്തണ്ടയും കാലുകളും മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം 35കാരനായ ലഖ്ബിര്‍ സിംഗ് എന്ന കർഷകന്റേത് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിഹാംഗ്, തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബിനെ അപമാനിക്കാന്‍ ശ്രമിച്ചതിനാലാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പറഞ്ഞത്. സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്