ന്യൂയോർക്ക്: തന്റെ ട്വിറ്റര്‍ അക്കൗണ്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹരജി കാലിഫോര്‍ണിയ ഫെഡറല്‍ ജഡ്‌ജി തള്ളി. ഹരജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവന നിബന്ധനകള്‍ പ്രകാരം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്‌ട് കോടതി ജഡ്‌ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.
2021 ജനുവരിയില്‍ നടന്ന ‘സ്‌റ്റോപ്പ് ദി സ്‌റ്റീല്‍’ റാലിയില്‍ ട്രംപ് വിവാദ പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. പ്രസംഗത്തിന് ശേഷം ട്രംപ് പങ്കുവെച്ച പോസ്‌റ്റുകള്‍ പ്രകോപനപരമായിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സ്വതന്ത്ര സംഭാഷണ അവകാശങ്ങള്‍ ലംഘിച്ച് ഏര്‍പ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് പുനസ്‌ഥാപിക്കണം എന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. വിലക്കിന് പിന്നാലെ സ്വന്തം സമൂഹ മാദ്ധ്യമവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ സമാന രൂപകല്‍പനയുമായി ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹ മാദ്ധ്യമമായിരുന്നു ട്രംപ് മുന്നോട്ടുവെച്ചത്.
Read Also: കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സ്‌ഥാനമൊഴിയുന്നു