ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ് രാജ്യത്ത് മരവിപ്പിച്ചത്. കേന്ദ്ര സർക്കാർ ട്വിറ്ററിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.
കർഷക സമരത്തെ പിന്തുണക്കുന്ന മാദ്ധ്യമങ്ങൾ, സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക സർക്കാർ ട്വിറ്ററിന് കൈമാറിയെന്നാണ് റിപ്പോർട്. ‘കർഷകരെ കൂട്ടക്കൊല ചെയ്യാൻ മോദിക്ക് പദ്ധതി’ (#ModiPlanningFarmerGenocide) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച 250ഓളം അക്കൗണ്ടുകൾ ട്വിറ്റർ ഇതിനോടകം ബ്ളോക്ക് ചെയ്‌ത് കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും അഭ്യർഥനയെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബ്ളോക്ക് ചെയ്‌ത അക്കൗണ്ടുകൾ തുറക്കുമ്പോൾ നിയമപരമായ അഭ്യർഥനകളെ തുടർന്ന് ഇന്ത്യയിൽ ഈ അക്കൗണ്ടുകൾ തടഞ്ഞിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. പശ്‌ചിമ ബംഗാളിലെ സിപിഎം നേതാവ് മുഹമ്മദ് സലീമിന്റെയും ആം ആദ്‌മി പാർട്ടി എംഎൽഎമാരുടെയും അക്കൗണ്ടുകൾ ട്വിറ്റർ ബ്ളോക്ക് ചെയ്‌തിട്ടുണ്ട്.
റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ദി കാരവൻ മാഗസിന്റെ എഡിറ്റർക്ക് എതിരെ നേരത്തെ ഡെൽഹി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാരവന്റെ ട്വിറ്റർ അക്കൗണ്ടും ബ്ളോക്ക് ചെയ്‌തിരിക്കുന്നത്.
Read also: എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു