തൃശൂർ: ജില്ലയിൽ ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തൃശൂർ റേഞ്ച് ഇൻസ്‌പെക്‌ടർ ടി.ആർ ഹരിനന്ദന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്‌തു. 500 ഓളം നൈട്രോസെപാം ഗുളികകളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. തൃശ്ശൂരിലെ പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നും ആശുപത്രികളിൽ നിന്നുമാണ് ഇരുവരും ഈ ഗുളികകൾ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. ഡോക്‌ടർമാരുടെ കുറിപ്പടികളും മെഡിക്കൽ ഷോപ്പിലെ ബില്ലുകളും പോലീസ് പിടിച്ചെടുത്തു.
ലഹരി തേടി 600-ലേറെ വിളികളാണ് ഇവരുടെ ഫോണിലേക്ക് എത്തുന്നത്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരായ യുവാക്കളും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കിടയിലുള്ള കോഡ് ഭാഷകളും സംഭാഷണങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തൃശൂർ എക്‌സൈസ് കമ്മീഷണർ വി.എ സലീം പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ഒരു ഗുളികക്ക് 50 മുതൽ 200 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നത്. ഇവർ ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പും ആശുപത്രിയും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം തുടരുകയാണ്.