തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷാണ് (23) മരിച്ചത്. വിതുര കല്ലാറിലെ ഒഴുക്കിൽപെട്ടാണ് യുവാവ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഇവർക്കൊപ്പം രണ്ടുപേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു.
കനത്ത മഴയെ തുടർന്ന് പൊൻമുടിയിലേക്ക് സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. തുടർന്ന് അവിടെ നിന്ന് തിരിച്ചു വരും വഴി കല്ലാർ നെല്ലിക്കുന്ന് ഡാമിന്റെ പരിസരത്ത് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അഭിലാഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്ത് അരകിലോമീറ്ററോളം ഒഴുകി ഒരു വള്ളിയിൽ പിടിച്ചു നിന്നു. തുടർന്ന് നാട്ടുകാരാണ് യുവാവിനെ രക്ഷപെടുത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ശക്‌തമായ മഴ ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് പോകുന്നതിന് നേരത്തേ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്‌ഥലത്ത് പോലീസ് പട്രോളിങ്ങും ഉണ്ടായിരുന്നു. പോലീസിന്റെ ശ്രദ്ധയിൽ പെടാതെ സംഘം ആദിവാസി കോളനി വഴി ഡാമിന്റെ പരിസരത്തേക്ക് പോയതെന്നാണ് വിവരം. സംഭവത്തിൽ വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read: ജലനിരപ്പ് നിയന്ത്രണ വിധേയം; ഡാമുകൾ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി