ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും പോലീസും ഏറ്റുമുട്ടി. താഴ്‌വരയിൽ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
വ്യാഴാഴ്‌ച വൈകിട്ടാണ് ബുദ്‌ഗാം ജില്ലയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥനായ രാഹുൽ ഭട്ട് ഓഫിസിനുള്ളിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്‌മീർ ടൈഗേഴ്‌സ് എന്ന ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയാണ് പുൽവാമയിലെ സ്‌പെഷ്യൽ പോലീസ് ഓഫിസർ റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ കശ്‌മീരി പണ്ഡിറ്റ് വിഭാഗം കേന്ദ്രസർക്കാർ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചു.
കൊലപാതകത്തെ അപലപിച്ച ജമ്മു കശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പറഞ്ഞു. താഴ്‌വരയിൽ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം സമ്പൂർണ പരാജയമെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയും കുറ്റപ്പെടുത്തി. തുടർച്ചയായി കശ്‌മീരി പണ്ഡിറ്റുകളും ഇതര സംസ്‌ഥാനക്കാരും ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത് സംസ്‌ഥാനത്ത് വലിയ ആശങ്കയാവുകയാണ്.
Most Read: നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി