വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ശേഷം നടന്നു പോകുകയായിരുന്ന അതിഥി തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാറിടിച്ച് റോഡിൽ കിടന്ന ദുർഗപ്രസാദിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, വൈകാതെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. തോണിച്ചാൽ സ്വദേശിയായ അനിലാണ് ദുർഗപ്രസാദിനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇടിയുടെ ആഘാതത്തിൽ തുളസിറാം റോഡിൽ നിന്നും തൊട്ടടുത്തുള്ള പുഴയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്.
തുളസിറാമിനും, ദുർഗപ്രസാദിനും ഒപ്പം അംഗ്യാറാം എന്നയാളും അപകടം നടന്ന സമയത്ത് ഉണ്ടായിരുന്നു. ഇയാൾ പരിക്കുകൾ ഇല്ലാതെ രക്ഷപെടുകയും ചെയ്‌തു. കൂടാതെ അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന തോണിച്ചാല്‍ സ്വദേശി കോളാറയില്‍ ടോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
Read also: ‘മിന്നൽ മുരളി’യിലെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോയുമായി ബേസിൽ