ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്‌റ്റിലിയും സുഷമാ സ്വരാജും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനത്തെ തുടർന്നാണെന്ന് ഡിഎംകെ മേധാവി എംകെ സ്‌റ്റാലിന്റെ മകൻ ഉദയനിധി സ്‌റ്റാലിൻ. “സുഷമ സ്വരാജ് എന്നൊരാൾ ഉണ്ടായിരുന്നു. മോദിയുടെ സമ്മർദ്ദത്തെ തുടർന്നാണ് അവർ മരിച്ചത്. അരുൺ ജെയ്റ്റ്‌ലി എന്നൊരാൾ ഉണ്ടായിരുന്നു. മോദിയുടെ പീഡനത്തെ തുടർന്ന് അദ്ദേഹവും മരിച്ചു,”- എന്നായിരുന്നു ഉദയനിധി സ്‌റ്റാലിന്റെ പ്രസ്‌താവന.
ഇതുകൂടാതെ, വെങ്കയ്യ നായിഡുവിനെ പോലെയുള്ള മുതിർന്ന ബിജെപി നേതാക്കളെ പ്രധാനമന്ത്രി മാറ്റി നിർത്തിയെന്നും ഉദയനിധി സ്‌റ്റാലിൻ ആരോപിച്ചു. “നിങ്ങൾ എല്ലാവരെയും മാറ്റി നിർത്തി. മോദി, ഞാൻ നിങ്ങളെ ഭയപ്പെടാനും നിങ്ങളുടെ മുൻപിൽ നമസ്‌കരിക്കാനും ഇ പളനിസ്വാമിയല്ല (തമിഴ്‌നാട് മുഖ്യമന്ത്രി). ഞാൻ കലൈഞ്‌ജറിന്റെ ചെറുമകനായ ഉദയനിധി സ്‌റ്റാലിൻ ആണ്,”- അദ്ദേഹം പറഞ്ഞു.
അതേസമയം, ഉദയനിധി സ്‌റ്റാലിന്റെ ഗുരുതരമായ ആരോപണങ്ങളോട് പ്രതികരിച്ച് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അമ്മയുടെ പേര് ഉപയോഗിക്കരുതെന്ന് ബൻസൂരിപറഞ്ഞു.
“ഉദയനിധി ജി ദയവായി നിങ്ങളുടെ വോട്ടെടുപ്പ് പ്രചാരണത്തിനായി എന്റെ അമ്മയുടെ പേര് ഉപയോഗിക്കരുത്! നിങ്ങളുടെ പ്രസ്‌താവനകൾ തെറ്റാണ്! പ്രധാനമന്ത്രി നരേന്ദ്ര മോദി ജി എന്റെ അമ്മക്ക് വളരെയധികം ബഹുമാനവും ആദരവും നൽകി. ഞങ്ങളുടെ ഇരുണ്ട സമയത്ത് പ്രധാനമന്ത്രിയും ബിജെപിയും ഞങ്ങളുടെ കൂടെ നിന്നു! നിങ്ങളുടെ പ്രസ്‌താവന ഞങ്ങളെ വേദനിപ്പിച്ചു,”- എംകെ സ്‌റ്റാലിനെയും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനെയും ടാഗ് ചെയ്‌ത് ബൻസൂരി ട്വീറ്റ് ചെയ്‌തു.
@udhaystalin ji please do not use my Mother’s memory for your poll propaganda! Your statements are false! PM @Narendramodi ji bestowed utmost respect and honour on my Mother. In our darkest hour PM and Party stood by us rock solid! Your statement has hurt us @mkstalin @BJP4India
— Bansuri Swaraj (@BansuriSwaraj) April 1, 2021
അതുപോലെ, അരുൺ ജെയ്റ്റ്‌ലിയുടെ മകൾ സോണാലി ജെയ്റ്റ്‌ലി ബക്ഷിയും തന്റെ പിതാവിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ഡിഎംകെ യുവ നേതാവിനെതിരെ വിമർശനവുമായി രംഗത്ത് എത്തി. “ഉദയനിധിജി, എനിക്ക് അറിയാം തിരഞ്ഞെടുപ്പ് സമ്മർദ്ദം ഉണ്ട് എന്ന് – എന്നാൽ എന്റെ പിതാവിന്റെ പേരിൽ നുണപ്രചാരണം നടത്തുകയും ബഹുമാനമില്ലാതെ സംസാരിക്കുകയും ചെയ്‌താൽ ഞാൻ മിണ്ടാതിരിക്കില്ല. രാഷ്‌ട്രീയത്തിന് അതീതമായ ഒരു പ്രത്യേക അടുപ്പം എന്റെ പിതാവും നരേന്ദ്രമോദി ജിയും തമ്മിൽ ഉണ്ടായിരുന്നു. അത്തരം ഒരു സൗഹൃദം അറിയാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാവാൻ ഞാൻ പ്രാർഥിക്കുന്നു, ”- അവർ ട്വീറ്റ് ചെയ്‌തു.
.@Udhaystalin ji, I know there is election pressure – but I won’t stay silent when you lie & disrespect my father’s memory.
Dad @arunjaitley & Shri @narendramodi ji shared a special bond that was beyond politics. I pray you are lucky enough to know such friendship…@BJP4India
— Sonali Jaitley Bakhshi (@sonalijaitley) April 1, 2021
Also Read: കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം