ജനീവ: റഷ്യൻ ആക്രമണത്തെ തുടർന്നുണ്ടായ യുക്രൈനിലെ അഭയാർഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണെന്ന് യുഎൻ. യുക്രൈനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ പതിനഞ്ച് ലക്ഷം അഭയാർഥികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി വ്യക്‌തമാക്കി.
പോളണ്ടിലെ അതിർത്തി സേനയുടെ കണക്കുകൾ പ്രകാരം, ശനിയാഴ്‌ച 1,29,000 ആളുകളാണ് അതിർത്തി കടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം അതിർത്തി കിടക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ആകെ പോളണ്ട് അതിർത്തി കടന്നവരുടെ എണ്ണം 9,22,400 ആയി.
ഹംഗറി, മോൾഡോവ, റൊമാനിയ, സ്‌ളോവാക്യ എന്നീ അയൽ രാജ്യങ്ങളിലേക്കും യുക്രൈനിൽ നിന്ന് അഭയാർഥികൾ എത്തിയിട്ടുണ്ട്. യുക്രൈനിലെ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യ ഷെല്ലാക്രമണം തുടരുന്നതിനാൽ അഭയാർഥി പ്രവാഹം വർധിച്ചുകൊണ്ടിരിക്കുകയാണ്.
റഷ്യൻ സൈന്യം യുക്രൈന്റെ തലസ്‌ഥാനമായ കീവിന് നേരെ ആക്രമണം ശക്‌തമാകുമെന്നതിനാൽ അഭയാർഥി പ്രവാഹം കൂടുതൽ ശക്‌തമാകുമെന്ന് യുഎൻ ഉദ്യോഗസ്‌ഥർ പറഞ്ഞു. ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടോഡ്രോസ് അഥാനോം ഗബ്രിയേസസും അനുദിനം വഷളായി കൊണ്ടിരിക്കുന്ന സ്‌ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
Most Read: കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’