കൊച്ചി: റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്‌ഥാപിക്കുന്ന വിഷയത്തിൽ സംസ്‌ഥാന സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി. സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉള്ളയിടത്തെല്ലാം കൊടിമരങ്ങള്‍ സ്ഥാപിക്കുന്ന സംസ്‌കാരം വ്യാപിച്ചിരിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട് തേടിയത്.
സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണ് എന്ന് കോടതി വിമർശിച്ചു. കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. എന്ത് അടിസ്‌ഥാനത്തിലാണ് ഇത്തരത്തിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതെന്നും ജസ്‍റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇത്തരം കൊടിമരങ്ങള്‍ സംബന്ധിച്ച് സര്‍വേയും ഓഡിറ്റും നടത്തി റിപ്പോര്‍ട് നല്‍കാനാണ് നിര്‍ദേശം.
പന്തളം മന്നം ആയുര്‍വേദ കോഓപറേറ്റിവ് മെഡിക്കല്‍ കോളേജിന് മുന്നിൽ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികൾ സ്‌ഥാപിച്ച കൊടിമരങ്ങള്‍ നീക്കാന്‍ പോ ലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിക്കുന്ന പ്രവണത തടയണമെന്നും ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഇത്തരം നടപടികളെന്നും കോടതി പറഞ്ഞു.
Read also: ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്