ഡെറാഡൂൺ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വാഗ്‌ദാനങ്ങളുമായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്‌ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ധാമി പറഞ്ഞു. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ ഉടൻ തന്നെ വ്യക്‌തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാനുള്ള ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നാണ് ധാമിയുടെ പ്രഖ്യാപനം.
ഭരണഘടനക്ക് രൂപം നൽകിയവരുടെയും ഭരണഘടനയുടെ ആത്‌മാവിനെ ദൃഢമാക്കിയവരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതോടെ സംസ്‌ഥാനത്തെ എല്ലാവർക്കും തുല്യ നീതി ലഭിക്കും. ലിംഗ സമത്വം, സാമൂഹിക സൗഹാർദം എന്നിവ ശക്‌തിപ്പെടുത്താൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു.
കർണാടകയിൽ ഹിജാബ് വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപിയുടെ ഏകീകൃത സിവിൽ കോഡ് വാഗ്‌ദാനമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത് പാർലമെന്റിലും സമൂഹത്തിലും ചർച്ച ചെയ്യണമെന്നും നേരത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരാമർശിച്ചിരുന്നു.
അതേസമയം, ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കും. വാശിയേറിയ മൽസരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.
Also Read: സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി