ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്‌തമാക്കി. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്‌ടം ഈടാക്കാനായി പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതിനായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലാ ഭരണ സംവിധാനങ്ങള്‍ നോട്ടീസും കൈമാറിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരാതിക്കാരെനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ ഒരേസമയം പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇത് നിയമവിരുദ്ധമാണെന്നും ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. വസ്‌തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഫെബ്രുവരി 18 വരെയാണ് സമയം നൽകിയിരിക്കുന്നത്. ഇതിനകം പിൻവലിച്ചില്ലെങ്കിൽ കോടതി ഉത്തരവ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Also Read: സഞ്‌ജിത്ത് വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു