പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറി. രാഷ്‌ട്രീയ വിരോധമാണ് കൊലപാതക കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ ആകെ 20 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
എസ്‌ഡിപിഐ നേതാക്കളും പ്രവര്‍ത്തകരും ഉൾപ്പടെ പിടിയിലായ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ആയിരത്തിലേറെ ഫോണ്‍ കോള്‍ രേഖകളും സിസിടിവി തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ നേരിട്ട് പങ്കുള്ള 5 പേരടക്കം 11 പ്രതികളാണ് ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതില്‍ പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്ത് വന്നിരുന്നു. നവംബര്‍ 15നാണ് സഞ്‌ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടാന്‍ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്‌ജിത്തിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
രാഷ്‌ട്രീയ വൈരാഗ്യമാണ് സഞ്‌ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ വൈരാഗ്യവും കാരണമായെന്ന് പ്രതികള്‍ പറഞ്ഞതായി ജില്ലാ പോലീസ് മേധാവി വ്യക്‌തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെ ആണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.
Most Read: ‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്