ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും ധനമന്ത്രി വ്യക്‌തമാക്കി. ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിന് എതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാർ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്‌ത സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധാരാളം ബാങ്കുകൾ നമുക്കുണ്ട്. എന്നാൽ കൂടുതൽ ശേഷിയുള്ള ബാങ്കുകൾ നമുക്ക് ആവശ്യമാണ്. ഈ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എസ്ബിഐയുടെ അത്രയും ശേഷിയുള്ള ബാങ്കുകൾ ഇനിയും വേണം ധനമന്ത്രി പറഞ്ഞു.
എല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു. നമ്മൾ ഒരു പബ്ളിക് എന്റർപ്രൈസ് നയം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ സർക്കാരിന്റെ സാന്നിധ്യം തുടർന്നും ആവശ്യമായ 4 മേഖലകൾ കണ്ടെത്തി. അതിനാൽ സാമ്പത്തിക മേഖലയിൽ പൊതുമേഖലാ സ്‌ഥാപനങ്ങൾ തുടർന്നും ഉണ്ടാകും. സ്വകാര്യവൽക്കരിക്കപ്പെടുന്ന ബാങ്കുകളെ സർക്കാർ പൂർണമായും കൈവിടുകയല്ല ചെയ്യുന്നത്.
ബാങ്കുകളിൽ കൂടുതൽ നിക്ഷേപങ്ങൾ സാധ്യമാകുന്നതിനും സുസ്‌ഥിരമാകാനും വേണ്ടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിക്കുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Read also: എസ്‌ബിഐക്ക് 2 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്