ലഖ്‌നൗ: ഉന്നാവ് ബലാൽസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍ന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി ആക്കാനുള്ള തീരുമാനം ബിജെപി പിന്‍വലിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഫതേപൂര്‍ ചൗരാസിയിലെ 22ആം വാര്‍ഡില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് സംഗീത സെന്‍ഗാറിനെ മൽസരിപ്പിക്കാൻ ആയിരുന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അവരെ പിന്‍വലിക്കുന്നതായി സംസ്‌ഥാന പ്രസിഡണ്ട് അറിയിക്കുകയായിരുന്നു.
നേരത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്നു സംഗീത സെന്‍ഗാറിന്റെ പേരടങ്ങിയ പട്ടിക പുറത്തുവിട്ടപ്പോള്‍ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ഇവരെ പിൻവലിക്കാൻ തീരുമാനമായത്.
ഉന്നാവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്‌ത കേസില്‍ 2019 ഡിസംബര്‍ 20നാണ് കുല്‍ദീപ് സെന്‍ഗാറിനെ ഡെല്‍ഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ സെന്‍ഗാറിന് എംഎല്‍എ സ്‌ഥാനവും നഷ്‌ടപ്പെട്ടിരുന്നു.
Read Also: മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം