ലഖ്‌നൗ: ബലാൽസംഗ കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി ഇറങ്ങി യുപി പോലീസ്. യുപിയിലെ സഹാറന്‍പുരിലാണ് ബലാൽസംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് എത്തിയത്.
പ്രതികളുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി എത്തിയ പോലീസ് സംഘം, വീടിന്റെ ഒരു ഭാഗം തകര്‍ത്തു. 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വീട് മുഴുവന്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഒളിവില്‍പോയ പ്രതികളെ പിടികൂടുകയും ചെയ്‌തു.
സഹാറന്‍പുരിലെ ഒരു ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളാണ് ഇവർ. ആറു ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഗ്രാമമുഖ്യന്റെ രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് തന്റെ മകളെ ബലാൽസംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു ഇവരുടെ പരാതി.
കഴിഞ്ഞ ഡിസംബറിലാണ് പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ ആദ്യം ബലാൽസംഗം ചെയ്‌തത്. ഇതിനുപിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി പ്രതിയോട് ആവശ്യപ്പെട്ടു. 18 വയസ് പൂർത്തിയാകുമ്പോൾ വിവാഹം കഴിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. ഇതില്‍ പ്രകോപിതനായ പ്രതിയും സഹോദരനും പെണ്‍കുട്ടിയെ വീണ്ടും ബലാൽസംഗം ചെയ്യുകയായിരുന്നു.
ആരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്‌തത്. ഇനി വിവാഹക്കാര്യം ആവര്‍ത്തിച്ചാല്‍ ഇതിലും വലിയ ക്രൂരത നേരിടേണ്ടിവരുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ പിതാവായ ഗ്രാമമുഖ്യനെ കണ്ട് പരാതി അറിയിച്ചു. എന്നാല്‍ ഗ്രാമമുഖ്യന്‍ തന്നോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നുമാണ് ഇവരുടെ ആരോപണം. പോലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും ഗ്രാമമുഖ്യന്‍ ഭീഷണിപ്പെടുത്തി.
എന്നാൽ ഇവർ പോലീസിനെ വിവരം അറിയിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഒരിക്കല്‍പോലും പ്രതികരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് പ്രതികളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജായ സതേന്ദ്ര റായി പറഞ്ഞു.
ബുള്‍ഡോസറുമായി പ്രതികളുടെ വീട്ടിലെത്തിയ പോലീസ് സംഘം, വീട്ടിലേക്കുള്ള ഗോവണിയാണ് തകര്‍ത്തത്. പിന്നാലെ 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്നും ഇല്ലെങ്കില്‍ വീട് മുഴുവന്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഗ്രാമത്തിലുടനീളം ഇക്കാര്യം വിളിച്ചുപറയുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്‌ച രാത്രി രണ്ട് പ്രതികളും പോലീസിന്റെ പിടിയിലായത്. ഒരു ഇന്‍ഫോര്‍മറില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നാണ് പോലീസിന്റെ പ്രതികരണം.
Bulldozer action has intensified in #UttarPradesh
On Thursday the police had reached Saharanpur to nab two accused in the minor gang rape case
The stairs outside the house were demolished by a #bulldozer
Along with this, the policemen also warned the relatives of the accused pic.twitter.com/L6pohpYQrZ
— Live Adalat (@LiveAdalat) April 1, 2022
Most Read: നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്