ന്യൂഡെൽഹി: സിബിഎസ്‌ഇയിലെ ഈ വർഷത്തെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തുടരുന്നു. പത്താം ക്‌ളാസ് പുസ്‌തകത്തിൽ നിന്ന് ഉറുദു കവി ഫായിസ് അഹമ്മദ് ഫൈസിയുടെ രണ്ട് കവിതകൾ ഒഴിവാക്കിയതിനെ ചൊല്ലിയാണ് പുതിയ പ്രതിഷേധം.
സാമൂഹിക ശാസ്‌ത്രത്തിലെ ‘മതം, വർഗീയത, രാഷ്‌ട്രീയം- വർഗീയത, മതേതര രാഷ്‌ട്രീയം എന്ന പാഠഭാഗത്തിൽ നിന്നാണ് കവിതകൾ ഒഴിവാക്കിയത്. ഫൈസിയുടെ ധാക്ക സന്ദർശനത്തെ കുറിച്ചുള്ള കവിതയും ലാഹോർ ജയിലിൽ നിന്ന് എഴുതിയ കവിതയുമാണ് നീക്കം ചെയ്‌തത്. ഉറുദുവിൽ നിന്ന് ഇംഗ്‌ളീഷിലേക്ക് വിവർത്തനം ചെയ്‌ത കവിതകൾ പത്ത് വർഷത്തിലേറെയായി പാഠ്യപദ്ധതിയിലുള്ളതാണ്. ഇതിന് പുറമേ രണ്ട് പോസ്‌റ്ററുകളും അജിത് നൈനാൻ വരച്ച കാർട്ടൂണും ഒഴിവാക്കിയിട്ടുണ്ട്.
സന്നദ്ധ സംഘടനയായ അൻഹാദ് (ആക്‌ട് നൗ ഫോർ ഹാർമണി ആൻഡ് ഡെമോക്രസി) പുറത്തിറക്കിയ പോസ്‌റ്ററാണ് നീക്കിയത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരിച്ച ശേഷം കൊൽക്കത്ത സർവകലാശാല ചരിത്രവിഭാഗം മുൻ അധ്യാപകൻ ഹരി വാസുദേവൻ അധ്യക്ഷനായ സമിതിയാണ് 2005ൽ പുസ്‌തകം വികസിപ്പിച്ചത്.
സിബിഎസ്‌ഇയുടെ പുതുക്കിയ പാഠ്യപദ്ധതിയിൽ നിന്ന് ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഒരു വിഭാഗം അധ്യാപകരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പ്‌ളസ് വൺ ക്‌ളാസിലെ ഇസ്‌ലാമിക ചരിത്രം ഇതിവൃത്തമായ ‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’ എന്ന പാഠഭാഗം മാറ്റി ‘നൊമാഡിക് എംപയേഴ്‌സ്’ എന്ന ഭാഗം ഉൾപ്പെടുത്തുകയായിരുന്നു. ആരോപണങ്ങളോടും വിവാദങ്ങളോടും സിബിഎസ്‌ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read: ശ്രീനിവാസൻ വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ