സോള്‍: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ സൈനികാഭ്യാസത്തിനു തയ്യാറെടുക്കുകയാണ് അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള വാര്‍ഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്‌ച തന്നെ ആരംഭിക്കുമെന്ന് സോള്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തീവ്രത കുറച്ചിരിക്കുന്ന പരിശീലനം പ്രധാനമായും കമ്പ്യൂട്ടര്‍-സിമുലേറ്റഡ് യുദ്ധസാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് 18 ചൊവ്വ മുതല്‍ ആഗസ്റ്റ് 28 വരെയാണ് സൈനികാഭ്യാസം നടക്കുന്നത്. ഉത്തര കൊറിയയുടേത് പോലെ വിവിധ യുദ്ധസാഹചര്യങ്ങളെ നേരിടാന്‍ ദക്ഷിണകൊറിയയിലെയും അമേരിക്കയിലെയും സൈനികരെ സജ്ജമാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഞായറാഴ്ച പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ദക്ഷിണ കൊറിയയില്‍ ആകെ 15,318 കോവിഡ് ബാധിതരാണ് നിലവില്‍ ഉള്ളത്. 305 മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 279 കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിലയുറപ്പിച്ച യു എസ് സൈനികരില്‍ 150 ഓളം പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ആകെ 28,500 യു എസ് സൈനികരാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്. ഇത്രയും സൈനികരെ പരിപാലിക്കുന്നതിന്റെ ചെലവുകളെ പറ്റി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പരാതിപ്പെട്ടിരുന്നു. 2018 ജൂണില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ആദ്യ ഉച്ചകോടിക്ക് ശേഷം ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള വലിയതോതിലുള്ള സൈനിക പരിശീലനം ട്രംപ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തെ ‘വാര്‍ ഗെയിം’ എന്നാണ് ഉത്തര കൊറിയന്‍ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.