വാഷിംഗ്‌ടൺ: താലിബാൻ നീക്കത്തിനെതിരെ വീണ്ടും അമേരിക്ക. സ്‍ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന സാഹചര്യത്തിലാണ് താലിബാനെതിരെ അമേരിക്ക രംഗത്ത് വന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടന്ന് പിൻവലിച്ചില്ലെങ്കിൽ ശക്‌തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് അമേരിക്കൻ വിദേശകാര്യവകുപ്പ് വക്‌താവ് നെഡ് പ്രൈസിന്റെ മുന്നറിയിപ്പ്.
അഫ്ഗാനിലെ വനിതകളുടേയും പെൺകുട്ടികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും താലിബാൻ നിഷേധിക്കുകയാണെന്നും ഹിജാബ് പോലുള്ള മതപരമായ വിലക്കുകൾ സ്‍ത്രീകളുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വിഷയത്തിൽ താലിബാന് മേൽ സമ്മർദ്ദം ശക്‌തമാക്കാനാണ് അമേരിക്കയുടെ തീരുമാനം.
അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്ത ഉടൻ സ്‍ത്രീകൾ ജോലിക്ക് പോകുന്നതും പുറത്തുപോകുന്നതും താലിബാൻ വിലക്കിയിരുന്നു. കൂടാതെ പുറത്ത് പോകുന്ന സ്ത്രീകൾ ശരീരവും മുഖവും മറയ്‌ക്കണമെന്നും നിർബന്ധമായും കുടുംബത്തിലെ പുരുഷൻമാർ ആരെങ്കിലും കൂടെ വേണമെന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തേയും പൂർണ്ണമായും ഇല്ലാതാക്കിയിരുന്നു.
Read also: പഞ്ചാബിൽ കണ്ടെടുത്ത അസ്‌ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേത്; സ്‌ഥിരീകരിച്ചു