ബെയ്‌ജിങ്: 2022ല്‍ ബെയ്‌ജിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച അമേരിക്ക വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചൈന. “നുണകളും കിംവദന്തികളും അടിസ്‌ഥാനമാക്കി പ്രത്യയശാസ്‌ത്രപരമായ മുൻവിധികളാൽ ബെയ്‌ജിങ് വിന്റർ ഒളിമ്പിക്‌സിൽ ഇടപെടാനുള്ള യുഎസ് ശ്രമം [അതിന്റെ] ദുഷിച്ച ഉദ്ദേശ്യങ്ങൾ മാത്രമേ തുറന്നുകാട്ടുകയുള്ളൂ,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് ഷാവോ ലിജ്യാന്‍ പറഞ്ഞു.
‘സ്‌റ്റേ ട്യൂണ്‍ഡ്’ എന്നായിരുന്നു ഷാവോ ലിജ്യാന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. “ശീതകാല ഒളിമ്പിക്‌സ് രാഷ്‌ട്രീയ ഷോകൾക്കും രാഷ്‌ട്രീയ കൃത്രിമത്വത്തിനുമുള്ള ഒരു വേദിയല്ല. ബെയ്‌ജിങ് വിന്റർ ഒളിമ്പിക്‌സിൽ ഇടപെടുകയും തുരങ്കം വെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്,”-അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിമ്പിക്‌സിന്റെ ഭാഗമായി ചൈനയിലേക്ക് തങ്ങളുടെ രാജ്യത്ത് നിന്നും സര്‍ക്കാര്‍ പ്രതിനിധികളെ അയക്കില്ലെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങില്‍ വിന്റര്‍ ഒളിമ്പിക്‌സ് നടക്കുക.
ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോടും ഉയിഗൂർ മുസ്‌ലിങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള പ്രതിഷേധമായാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍, തങ്ങളുടെ പ്രതിനിധികളെ അയക്കാതെ ഒളിമ്പിക്‌സ് നയതന്ത്രപരമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടൺ എന്നിവരും ‘നയതന്ത്ര ബഹിഷ്‌കരണ’ത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവരുടെ കായികതാരങ്ങൾ ഗെയിംസില്‍ പങ്കെടുക്കും.
Most Read: ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കേന്ദ്രം; കർഷക സമരം വിജയംകണ്ടു