ന്യൂയോർക്ക്: ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടുകയെന്ന ലക്ഷ്യമിട്ടുണ്ടാക്കിയ പുതിയ സഖ്യത്തിലേക്ക് (ഓസ്ട്രേലിയ, യുകെ, യുഎസ്) ഇന്ത്യയെയോ ജപ്പാനെയോ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി യുഎസ്. സെപ്റ്റംബർ 15നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ചേർന്ന് പുതിയ സഖ്യം പ്രഖ്യാപിച്ചത്.
ഇന്ത്യയെയോ ജപ്പാനെയോ സഖ്യത്തിലേക്ക് ചേർക്കുന്ന കാര്യത്തിൽ സൂചനകളില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മക്രോണിന് അയച്ച സന്ദേശത്തിൽ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും സാകി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള നേതാക്കൾ യുഎസിലുള്ള സാഹചര്യത്തിലാണ് മാദ്ധ്യമങ്ങൾ സഖ്യ സാധ്യതകളെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.
ഇന്തോ-പസഫിക് മേഖലയിൽ ചൈനക്ക് മറുപടിയായിട്ടാണ് ഓസ്ട്രേലിയയെ കൂടുതൽ കരുത്തരാക്കുന്ന സഖ്യം പ്രഖ്യാപിച്ചത്. കരാർ പ്രകാരം ഓസ്ട്രേലിയക്ക് പുതിയ ആണവ അന്തർവാഹിനികൾ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ യുഎസും യുകെയും കൈമാറും. ഈ നീക്കത്തിനെതിരെ ശക്‌തമായ വിമർശനമാണ് ചൈന ഉന്നയിച്ചത്. യുഎസിന്റെ സഖ്യകക്ഷിയായ ഫ്രാൻസും സഖ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Read Also: പെഗാസസ് അന്വേഷണത്തിന് വിദഗ്‌ധ സമിതി; ഉത്തരവ് അടുത്തയാഴ്‌ച