ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹരജിയുടെ വിധി അടുത്തയാഴ്‌ചയെന്ന് സുപ്രീം കോടതി. മറ്റൊരു കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് എംവി രമണയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
“ഈ ആഴ്‌ചയ്‌ക്ക് മുന്‍പ് തന്നെ ഉത്തരവ് പുറപ്പെടുവിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വിദഗ്‌ധ സമിതിയിലെ ചില അംഗങ്ങളുടെ വ്യക്‌തിപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് വിധി വൈകുന്നത്”- ചീഫ് ജസ്‌റ്റിസ് എംവി രമണ പറഞ്ഞു. അടുത്ത ആഴ്‌ചതന്നെ വിധി പറയുമെന്നും ഹരജിക്കാരുടെ പ്രധാന അഭിഭാഷകനായ കപില്‍ സിബലിനെ ഇക്കാര്യം അറിയിക്കുമെന്നും കോടതി പറഞ്ഞു. പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് സുപ്രീം കോടതി ഇത്തരത്തിൽ തീരുമാനമെടുത്തത്.
പെഗാസസിൽ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നത് രാജ്യ സുരക്ഷയേയാണ് ബാധിക്കുകയെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെക്കുറിച്ചല്ല വ്യക്‌തികളുടെ ഫോണുകള്‍ ചോര്‍ത്തിയോ എന്നാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് ചീഫ് ജസ്‍റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചാലും റിപ്പോര്‍ട് സത്യവാങ്മൂലമായി കണക്കാക്കുമെന്നും പൊതു രേഖയുടെ വിഷയമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം തങ്ങള്‍ക്ക് രാജ്യ സുരക്ഷയെ തടസപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്നും എന്നാല്‍ രാജ്യത്തെ സാധാരണക്കാരുടെ പോലും ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ട് എങ്കിൽ വലിയ സുരക്ഷാ വീഴ്‌ചയാണ് നടന്നതെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
മന്ത്രിമാര്‍, പ്രതിപക്ഷ പാർട്ടി നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജി, മുന്‍ സിബിഐ ഡയറക്‌ടർ എന്നിവരടക്കം രാജ്യത്തെ 300ഓളം പ്രമുഖരുടെ ഫോണുകൾ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമമായ ദി വയര്‍ റിപ്പോര്‍ട് ചെയ്‌തത്.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, കേരളത്തിൽ നിന്നുള്ള എംപി ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എംഎല്‍ ശര്‍മ എന്നിവർ ഉൾപ്പടെ ഉള്ളവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹരജികൾ നല്‍കിയിരിക്കുന്നത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഏജൻസികൾ നടത്തിയ ശ്രമമാണ് പെഗാസസ് ഗൂഢാലോചനയെന്നാണ് ഹരജികളിൽ പറയുന്നത്.
Read also: ആരാണ് ഇദ്ദേഹത്തെ വോട്ട് ചെയ്‌ത് ജയിപ്പിച്ചത്? യോഗിക്കെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി