ലഖ്‌നൗ: പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്‌ട്രപതിയെയും സമീപിക്കുമെന്നും പറഞ്ഞു. സമാജ്‌വാദി പാർട്ടി എംഎൽസിയും സുഗന്ധവ്യാപാരിയുമായ പുഷ്‌പരാജ് ജെയ്ന്റെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയതിന് പിന്നാലെ ആയിരുന്നു അഖിലേഷിന്റെ പ്രസ്‌താവന.
പ്രതിപക്ഷത്തെ ലക്ഷ്യം വെക്കാനും ജനാധിപത്യത്തെ പരിഹസിക്കാനും കേന്ദ്ര ഏജൻസികളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്‌ട്രപതിക്കും കത്തെഴുതും; അഖിലേഷ് യാദവ് പറഞ്ഞു.
സുഗന്ധവ്യാപാരി പുഷ്‌പരാജ് ജെയ്നുമായി ബന്ധപ്പെട്ട കാൺപൂർ, മുംബൈ, സൂത്ത്, ദിണ്ടുഗൽ തുടങ്ങിയ ഇടങ്ങളിലെ 50ഓളം സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. നേരത്തെ മറ്റൊരു സുഗന്ധ വ്യാപാരിയായ പിയൂഷ് ജെയ്നുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. 196 കോടി രൂപയും 23 കിലോഗ്രാം സ്വർണവുമാണ് പിയൂഷ് ജെയ്ന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്.
ബിജെപി പിന്തുണയുള്ള പിയുഷ് ജെയ്ന്റെ സ്‌ഥാപനങ്ങളിൽ ആള് മാറിയാണ് റെയ്‌ഡ് നടത്തിയത് എന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇത് വലിയ ചർച്ചയായിരുന്നു.
പി ജെയ്ൻ എന്നായിരുന്നു പുഷ്‌പരാജ് ജെയ്നും പിയുഷ് ജെയ്നും ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നത്. ഇതാണ് ആള് മാറി റെയ്‌ഡ് നടത്താൻ കാരണം എന്നായിരുന്നു സമാജ്‌വാദി പാർട്ടി ആരോപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പുഷ്‌പരാജ് ജെയ്ന്റെ സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടക്കുന്നത്. നേരത്തെ ‘സമാജ്‌വാദി അത്തർ’ എന്ന പേരിൽ പുഷ്‌പരാജ് ജെയ്ൻ അത്തർ പുറത്തിറക്കിയിരുന്നു.
Most Read: വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു