ഖത്തിമ: തിങ്കളാഴ്‌ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ മുഴുവൻ നയങ്ങളും നടപ്പാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. ദരിദ്രർ, കർഷകർ, ചെറുകിട- ഇടത്തരം വ്യവസായികൾ എന്നിവർക്കായി യാതൊന്നും കേന്ദ്രം ബജറ്റിൽ വാഗ്‌ദാനം ചെയ്യുന്നില്ല. രാജ്യത്തിന്റെ നട്ടെല്ല് തന്നെ അവരാണ്. എന്നിട്ടും അവരെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ചോദിച്ചു.
‘ഒരു രാഷ്‌ട്രീയ നേതാവിന്റെ കടമ എന്താണ്? ജനങ്ങളെ സേവിക്കുക, അവരുടെ വികസനത്തിനായി പ്രവർത്തിക്കുക. ഇന്ന് എല്ലാ ബിജെപി നേതാക്കളും, നിങ്ങളുടെ മുഖ്യമന്ത്രി മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ സ്വന്തം വികസനത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല’; പ്രിയങ്ക പറഞ്ഞു.
ഉത്തരാഖണ്ഡിൽ കുടിയേറ്റം രൂക്ഷമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സംസ്‌ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് കാരണം. ഹിമാലയം, പ്രകൃതി, ടൂറിസം അങ്ങനെ നിരവധി അവസരങ്ങൾ ഈ സംസ്‌ഥാനത്തുണ്ട്. എന്നാൽ, തൊഴിൽ മാത്രമില്ല. ജോലിക്കായാണ് ആളുകൾ ഇവിടെ നിന്ന് കുടിയേറുന്നത്.
കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിലൂടെ കോൺഗ്രസ് രാജ്യത്ത് കൊറോണ പരത്തുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യാതൊരു സൗകര്യങ്ങളുമില്ലാതെ നടുറോഡിലൂടെ നടക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിൽ കോൺഗ്രസ് ഒരു രാഷ്‌ട്രീയ നയവും നടപ്പാക്കിയിട്ടില്ല. ഞങ്ങൾ കടമ മാത്രമാണ് ചെയ്‌തത്; പ്രിയങ്ക കൂട്ടിച്ചേർത്തു. പ്രചാരണത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ഖത്തിമയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
അതേസമയം, ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കും. വാശിയേറിയ മൽസരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.
Also Read: ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവന വേണ്ട; ഹിജാബ് വിഷയത്തിലെ യുഎസ് പ്രതികരണത്തിൽ ഇന്ത്യ