ന്യൂഡെൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവനകൾ വേണ്ടെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തിൽ യുഎസും പാകിസ്‌ഥാനും പ്രസ്‌താവന നടത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണെന്നും ഇന്ത്യ ഓർമിപ്പിച്ചു.
ഇന്ത്യയെ നന്നായി അറിയുന്നവർക്ക് യാഥാർഥ്യങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “കർണാടക സംസ്‌ഥാനത്തെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വസ്‌ത്രധാരണം സംബന്ധിച്ച വിഷയം, കർണാടക ഹൈക്കോടതിയുടെ ജുഡീഷ്യൽ പരിശോധനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും ജനാധിപത്യ ധാർമ്മികതയും രാഷ്‌ട്രീയവും പ്രശ്‌നങ്ങൾ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും,”- ബാഗ്ചി പ്രസ്‌താവനയിൽ പറഞ്ഞു.
കർണാടകയിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഡ്രസ് കോഡിനെക്കുറിച്ച് ചില രാജ്യങ്ങൾ നടത്തുന്ന അഭിപ്രായങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ബാഗ്ചിയുടെ പ്രതികരണം. വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും റിപ്പോർട് ചെയ്യുകയും ചെയ്യുന്ന യുഎസ് സർക്കാർ സ്‌ഥാപനം ഇന്നലെ കർണാടകയെ വിമർശിച്ചിരുന്നു.
“സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നു”,- ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അഥവാ ഐആർഎഫ് അംബാസഡർ റഷാദ് ഹുസൈൻ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹുസൈനെ ഐആർഎഫിന്റെ അംബാസഡറായി യുഎസ് സെനറ്റ് നിയമിച്ചത്. ഐആർഎഫിന്റെ ആദ്യത്തെ മുസ്‌ലിം അംബാസഡറാണ് അദ്ദേഹം. ഒബാമ ഭരണകാലത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ പ്രത്യേക ദൂതനായി സേവനമനുഷ്‌ഠിച്ചതുൾപ്പടെ യുഎസ് ഗവൺമെന്റിൽ അദ്ദേഹം മുമ്പ് നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
ഡിസംബർ അവസാനത്തോടെ, ഹിജാബ് ധരിച്ച് ക്‌ളാസിൽ എത്തിയ ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ഏതാനും വിദ്യാർഥികളെ ക്യാംപസിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതോടെയാണ് കർണാടകയിൽ ഹിജാബ് വിവാദം ആരംഭിച്ചത്. പ്രതിഷേധം ശക്‌തമായതോടെ കർണാടകയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരുന്നു.
Our response to media queries on India’s reaction to comments by some countries on dress code in some educational institutions in Karnataka:https://t.co/Mrqa0M8fVr pic.twitter.com/pJlGmw82Kp
— Arindam Bagchi (@MEAIndia) February 12, 2022
Most Read: അധികാരമേറ്റാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; ബിജെപി