കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ കർമ പദ്ധതി ആവിഷ്‌കരിച്ചു. കളക്‌ടർ ഡോ. അദീല അബ്‌ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യ, പട്ടികവർഗ വികസന വകുപ്പുകളുടെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുത്തു.
മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുമായി ആദിവാസി കോളനികളിൽ നേരിട്ടെത്തി വാക്‌സിൻ ക്യാംപയിൻ നടത്താനാണ് യോഗത്തിലെ തീരുമാനം. ആരോഗ്യ-പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മൂന്ന് പട്ടികവർഗ വികസന ബ്ളോക്കുകൾ കേന്ദ്രീകരിച്ച് ദിവസത്തിൽ നാല് വീതം പഞ്ചായത്തുകളിലായി ആറു ദിവസം ക്യാംപയിൻ നടത്തും. ഡോക്‌ടർമാർ ഉൾപ്പടെയുള്ള സംഘം കോളനികളിൽ എത്തും.
ഈ പദ്ധതി നടപ്പിലാകുന്നതോടെ ജില്ലയിലെ മുഴുവൻ പട്ടികവർഗ വിഭാഗങ്ങൾക്കും വാക്‌സിൻ നൽകാനാകുമെന്നാണ് കരുതുന്നത്. ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തുന്നതോടെ പദ്ധതി തുടങ്ങും. ആദിവാസി വിഭാഗത്തിലെ 60 വയസിന് മുകളിൽ പ്രായമുള്ള 15,425 പേരിൽ 10,206 പേർക്ക് ഇതിനോടകം ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 45-60നും ഇടയിൽ പ്രായമുള്ള 28,637 പേരിൽ 5080 പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 18-44 വരെ പ്രായമുള്ള 69,709 പേരാണ് അകെയുള്ളത്. ഇവർക്കുള്ള വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
Malabar News: മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്