തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്‌തമാവുക മേയ് മാസത്തിന് ശേഷമെന്നും ആരോഗ്യമന്ത്രി. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ലോക്ക്ഡൗൺ തുടരണോയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും മന്ത്രി വ്യക്‌തമാക്കി.ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു.
കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഈ രോഗങ്ങൾക്കെതിരെയും ജനങ്ങളുടെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ നേരത്തേ തന്നെ റിപ്പോര്‍ട് ചെയ്‌തിട്ടുള്ള രോഗമാണ് ബ്ളാക്ക് ഫംഗസ്. പക്ഷേ മരണനിരക്ക് വളരെ കുറവായിരുന്നു. എന്നാൽ നിലവിൽ കേരളത്തില്‍ ബ്ളാക്ക് ഫംഗസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ഡോക്‌ടർമാരുടെ നിര്‍ദേശ പ്രകാരമല്ലാതെ സ്‌റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ഡിആര്‍ഡിഒയുടെ പ്രതിരോധ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിയുടെ ആഭരണം കവര്‍ന്ന സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മോഷണമെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Read Also: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബ്രസീലിയന്‍ പ്രസിഡണ്ടിന് പിഴ